Thursday, February 9, 2012

കഞ്ഞിയാണഖിലസാരമൂഴിയില്‍....




           പുല്ലു പോവണ്ടാരുന്നു എന്ന് എത്ര പ്രാവശ്യം തോന്നിയെന്നോ. സത്യം പറഞ്ഞാല്‍ ഈ യാത്ര തുടങ്ങുന്നതിനു മുന്‍പേ എനിക്ക് ഒരു ഇന്ട്രെസ്റ്റ്‌ ഇല്ലാരുന്നു. എന്തിനാ വെറുതെ കമ്പനിയില്‍ നിന്ന് പിരിച്ചു വിടുന്നെ എന്നോര്‍ത്തിട്ടാ പോകാമെന്ന് വച്ചത്. അപ്പൊ നിങ്ങള്‍ ഓര്‍ത്തേക്കാം എനിക്ക് ജോലിയില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന്. അങ്ങിനെ ഒന്നും ഇല്ല. എന്റ്റെ പറമ്പില്‍ വീഴുന്ന കരിയില വാരി വിറ്റാല്‍ എനിക്ക് ജീവിക്കാനുള്ള വക കിട്ടും പിന്നെ ഞാനും വീട്ടുകാരും  പട്ടിണി കിടക്കണ്ടല്ലോ എന്നോര്തിട്ടാ...

                   ഇപ്രാവശ്യം അവന്മാര്‍ [കമ്പനിക്കാര്‍ ] ട്രെയിന്‍ ബുക്ക്‌ ചെയ്തു എന്നെ പിന്നേം തോല്‍പ്പിച്ചു. ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹി വരെ രണ്ടു ദിവസം. എങ്ങനെ പോകും എന്റ്റെ കര്‍ത്താവേ എന്നോര്‍ത്ത് മടി പിടിച്ചു മടി പിടിച്ചു ഞാന്‍ പോകുന്ന അന്ന് രാവിലെ വരെ ഒരു സാധനം പോലും  എടുത്തു പാക്‌ ചെയ്തു വച്ചില്ല. അത് പിന്നെ പണ്ടേ അങ്ങനാ. അവസാന നിമിഷം ഒരു തട്ടി കൂട്ട് പാക്കിംഗ് ആണ് എല്ലാ പ്രാവശ്യവും ചെയ്യുന്നത്. വീട്ടില്‍ നിന്ന് ഏത് യാത്രക്ക് ഇറങ്ങിയാലും അപ്പന്റ്റെ വായിലെ ചീത്ത വിളി കേള്‍ക്കാണ്ട് ഞാന്‍ ഇറങ്ങൂല .അത് ഒരു വാശി പോലെയാ. പോകണം എന്ന് ഒരാഷ്ച്ച മുന്‍പേ മെയില്‍ വന്നു എങ്കിലും ഞായറാശ്ച്ച അല്ലെ. ശനിയാശ്ച പാക്‌ ചെയ്‌താല്‍ മതിയല്ലോ എന്നോര്‍ത്ത് ഇരുന്നു. ശനിയാശ്ച പ്രതീക്ഷിക്കാതെ വന്ന ഒരു പ്രധാനപെട്ട വര്‍ക്കും കഴിഞ്ഞു റൂമില്‍ എത്തിയപ്പോ പത്തു മണി. അപ്പൊ പിന്നെ ഉറങ്ങണോ പാക്‌ ചെയ്യണോ. വയറാണെങ്കില്‍ ആവശ്യത്തില്‍ അധികം നിറഞ്ഞിട്ടുമുണ്ട്. റോഡ്‌ സൈഡില്‍ കിട്ടുന്ന എഗ് ഫ്രൈഡ്‌ റൈസ്‌ ഒരു പ്ലേറ്റ് കഴിച്ചാല്‍ പിന്നെ രണ്ടു ദിവസത്തേക്ക് ഒന്നും കഴിക്കണ്ട എന്നാ അവസ്ഥയാ. ഉഗ്രന്‍ ടേസ്റ്റും. ആഹാ.. വന്നു കിടന്നു സുഖമായി ഉറങ്ങി.


           റൂം മേറ്റ് വീട്ടില്‍ പോയിരുന്ന കൊണ്ട് ഒന്‍പതര വരെ ഒരു ശല്യവും ഇല്ലാതെ ഉറങ്ങി. ഒന്‍പതര ആയപ്പോ അപ്പന്‍ വിളിച്ചിട്ട് പള്ളീല്‍ പോയില്ലേടീ എന്ന ഒരു ചോദ്യം. 'ദെ ഒരുങ്ങുവാ അപ്പാ.. പത്തു മണിക്കത്തെ കുര്‍ബാനയ്ക്ക് പോകാനാ'  എന്ന് ഉറക്കച്ചടവില്‍ ആണെങ്കിലും ഒരു കള്ളം പറഞ്ഞു. എവിടെ പോകാന്‍. മലയാളം കുര്‍ബാന കാലത്ത് ഏഴു മണിക്കാ. പള്ളീല്‍ പോകണേല്‍ അര മണിക്കൂര്‍ ട്രാവല്‍ ചെയ്യണം.ആറു മണിക്കെങ്കിലും എണീറ്റാലെ വല്ലതും നടക്കൂ. ആകെ പാടെ കിട്ടുന്ന ഒരു ഞായര്‍ശ്ച്ച ആറു മണിക്ക് എണീറ്റ്‌ നശിപ്പിക്കാനോ.. അസാധ്യം...അസംഭവ്യം.. പത്തു മണിക്ക് ഇംഗ്ലീഷ് കുര്‍ബാന . അര മണിക്കൂറു കൊണ്ട്  കാര്യം തീരും. പക്ഷെ ഒന്നും മനസിലാകാത്ത കൊണ്ട് പോയിട്ട് വല്യ പ്രയോചനം ഇല്ല എന്ന് കരുതി ക്യാന്‍സല്‍ ചെയ്യാറാണ് സ്ഥിരം പതിവ്. അപ്പന്റ്റെ ഉപദേശം കഴിഞ്ഞു അമ്മ വക ഉപദേശം. ''മോളെ ഇന്ന് വയ്കുന്നേരം പോകണ്ടതല്ലേ. എണീറ്റ്‌ പള്ളിയില്‍ പോയി പ്രത്യേകം പ്രാര്‍ത്ഥിക്കു. എന്നിട്ട് വന്നു എല്ലാം പാക്‌ ചെയ്തു വച്ചോ.. സൂക്ഷിച്ചു പോണം, ഒറ്റക്കല്ലേ പോകുന്നത്...'' അങ്ങിനെ ആ പാവത്തിന്റ്റെ ടെന്‍ഷന്‍ എല്ലാം പറഞ്ഞു. ഞാന്‍ എല്ലാം നല്ല കുട്ടിയായി എസ് മൂളി കേട്ടു പുതപ്പിന്റ്റെ അടിയിലേക്ക് ഒന്ന് കൂടി കയറി. പതിനോന്നര  ആയപ്പോള്‍ പിന്നേം എണീറ്റ്‌ പതുക്കെ പല്ല് തേക്കണോ വേണ്ടയോ എന്നാ ചോദ്യത്തിന് മുന്നില്‍ അന്തം വിട്ടു നിന്നു. അല്ലേലും ഇടയ്ക്കു ഫോണ്‍ വന്നാല്‍ പിന്നെ കൂടുതല്‍ നേരം ഉറങ്ങാന്‍ ഒക്കുകേല. അപ്പന്‍ വിളിച്ചില്ലാരുന്നേല്‍ ഒരു ഒരു മണി വരെ കിടക്കാമായിരുന്നു. അങ്ങനാണേല്‍ ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും കൂടി ഒറ്റ അടിക്കു കഴിക്കാം. ഇതിപ്പോ വിശക്കുവേം ചെയ്യുന്നു. എന്തായാലും പല്ല് തേക്കാന്‍ തന്നെ തീരുമാനിച്ചു. വല്ലാത്ത ക്ഷീണം. എണീറ്റ്‌ നിന്നിട്ട് കാലു ഉറക്കുന്നില്ല. ശരീരത്ത് നല്ല ചൂടുമുണ്ട്. പനിയാണോ. ഏയ്‌ വരാന്‍ വഴിയില്ലല്ലോ, ഇന്നലെ രാത്രി വരെ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവതി ആയിരുന്നല്ലോ. പെട്ടെന്ന് എന്താ പോലും. പുതപ്പ് മൂടി ഇത്രേം നേരം ഉറങ്ങിയതിന്റ്റെ ആവും എന്ന് കരുതി സമാധാനിച്ചു.


                 പക്ഷെ പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പതിവിലേറെ ആയാസം അനുഭവപെട്ടോ എന്നൊരു സംശയം. ഐ മീന്‍ ലൂസ് മോഷന്‍. സംശയം അല്ല അത് സത്യം ആണെന്നു പെട്ടെന്ന് തന്നെ ഞാന്‍ മനസിലാക്കി. പണി പാളി മോനെ ദിനേശാ.. ഇന്നലത്തെ എഗ് റൈസ് ആണോ.. ഏയ്‌ ആവാന്‍ വഴിയില്ല. ഞാന്‍ സ്ഥിരം കഴിക്കുന്നതാണല്ലോ. എന്തായാലും കൊടും ചതി ആയിപോയി. ടെന്‍ഷനില്‍ പല്ല് തേക്കാന്‍ മറന്നോ എന്നും ഒരു സംശയം. ഏതായാലും ഒരു കട്ടന്‍ ചായ ഇട്ടു കുടിക്കാം എന്നോര്‍ത്ത് റൂമില്‍ വന്നിട്ട് എഴുന്നേറ്റു നിക്കാന്‍ അങ്ങ് പറ്റുന്നില്ല. ഒന്നൂടെ കഴുത്തില്‍ കയ്യ് വച്ച് നോക്കി. നല്ല ചൂട്. അടുത്ത റൂമിലെ കൊച്ചിനെ വിളിച്ചു കണ്ഫോം  ചെയ്തു. പനി തന്നെ. കര്‍ത്താവേ എന്നോടിതു വേണോ..നിരാശയായി ഞാന്‍ ഒന്നൂടെ കിടന്നു. സത്യത്തില്‍ തലയ്ക്കു നല്ല കനം. നല്ല പനിയുണ്ട്. എനിക്ക് പണ്ടേ ഗുളിക കഴിക്കുന്ന സ്വഭാവം ഇല്ല. പാരമ്പര്യമായി കിട്ടിയതാ. [എന്റ്റെ ചേച്ചി ഗുളിക കഴിക്കാന്‍ ഇഷ്ട്ടമല്ലാതെ കിണറിനു പിന്നില്‍ കുഴിച്ചിട്ട ചരിത്രം ഉണ്ട്. മുറ്റമടിച്ചു ചെന്ന അമ്മ അത് കണ്ടു പിടിച്ചു നാറ്റ കേസായി.] റൂമില്‍ ഒരു സാമ്പിള്‍ ടാബ്ലെറ്റ്‌ പോലുമില്ല. പുല്ലു, പുറത്തു പോകാന്‍ മടിയാ. ഒന്നൂടെ ഒന്നുറങ്ങിയാല്‍ ശരിയാകുമാരിക്കും. അലാറം രണ്ടു മണിക്ക് വച്ച് പതുക്കെ മയങ്ങി. മയങ്ങിയത് പതുക്കെ ആണെങ്കിലും എണീറ്റത് ലേറ്റ്‌ ആയി. എണീറ്റപ്പോള്‍ മണി അഞ്ചര. ഒരു വഹ പാക്‌ ചെയ്തു വച്ചിട്ടില്ല. എട്ടു ഇരുപതിന്  ട്രെയിന്‍. റെയില്‍ വേ സ്റ്റേഷന്‍ വരെ പോകാന്‍ തന്നെ വേണം അര മണിക്കൂര്‍ . എണീറ്റ്‌ എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ എന്തൊക്കെയോ ചെയ്തു. അലക്കി വച്ചിരിക്കുന്ന വല്ലതും ഉണ്ടോ എന്ന് അലമാര മുഴുവന്‍ തപ്പി കുറച്ചു ഡ്രസ്സ്‌ ഒപ്പിച്ചു. ഇനി തേക്കണം. എനിക്ക് കലികയറി. അതിലേം ഇതിലേം ഒന്നുരുമ്മി തേച്ചെന്നു വരുത്തി ബാഗില്‍ അടുക്കിയപ്പോളെക്കും അടുത്ത വെടികെട്ട്. ഉറങ്ങിയ സമയം സമാധാന പ്രിയനായി ഇരുന്ന ലൂസ് മോഷന്‍ പിന്നേം.. ഗോവിന്ദ.. ഇനി കുളിക്കണം, ഒരുങ്ങണം, അതിനിടയില്‍ ലൂസ് മോഷനും. പനി പക്ഷെ കുറച്ചു കുറവുണ്ടാരുന്നു.


          ഒരു തരത്തില്‍ എല്ലാം ചെയ്തു ഒപ്പിച്ചു റൂമില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഏഴര. ബാഗും വലിച്ചു ജന്ക്ഷനിലേക്ക് ഓടി. അപ്പുറത്തെ റൂമിലെ കൊച്ചിനെ മുന്നേ ഓടിച്ചു. ടാബ്ലെറ്റ്‌ വാങ്ങാന്‍. ഞാന്‍ ഓടി എത്തിയപ്പോലെക്കും അവള് ടാബ്ലെറ്റും കൊണ്ട് വന്നു. ഓട്ടോക്കാരന്‍ അവസരം മുതലെടുത്തു കാശ് കൂടുതല്‍ ചോദിച്ചെങ്കിലും തരാം എന്ന് പറഞ്ഞു വേഗം പോകാന്‍ പറഞ്ഞു. സാധാരണ മജെസ്റ്റിക്  വരെ ഇരുപതു മിനിറ്റ്‌ എടുക്കുന്ന ഓട്ടോ ട്രാഫിക്കിനിടയില്‍ മുങ്ങി. എട്ടു പത്തു ആയപ്പോള്‍ ഒരു കണക്കിന് സ്റ്റേഷന്‍  എത്തി. ഇനിയും പത്തു മിനിറ്റ്‌ ഉണ്ടല്ലോ.. സാ മട്ടില്‍ നടന്നു. കുറെ കൂലികള്‍ വന്നു സഹായിക്കണോ എന്ന് ചോദിച്ചു. ഒരു ഷോള്‍ടര്‍ ബാഗും ഒരു കുഞ്ഞു പെട്ടിയുമേ ഉള്ളൂ.. വേണ്ട എന്ന് പറഞ്ഞു മുന്നോട്ടു നടന്നു. ടിക്കെറ്റ്‌ ബുക്ക്‌ ചെയ്ത സമയത്ത് വെയിറ്റിംഗ് ലിസ്റ്റില്‍ ആരുന്നു. വെള്ളിയാഷ്ച്ച പി എന്‍ ആര്‍ സ്റ്റാറ്റസ് നോക്കി കണ്ഫോം  ആയി എന്ന് ഉറപ്പു വരുത്തി എങ്കിലും പ്രിന്‍റ് ഔട്ട്‌ എടുക്കാന്‍ മറന്നു. വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കെറ്റില്‍ നോക്കിയാല്‍ കോച്ച്  നമ്പര്‍ എവിടുന്നു കാണാന്‍ ആണ്. ഏത് പ്ലാറ്റ്‌ ഫോര്മിലാ ട്രെയിന്‍ എന്ന് പോലും അറിയില്ല. മെയിന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ ഫോം നമ്പര്‍ എട്ടില്‍ നിന്നും രാജധാനി എക്സ്പ്രസ്‌  സ്റ്റാര്‍ട്ട്‌ ചെയ്തു എന്നാണെന്ന് തോന്നുന്നു അന്നൌന്സിമെന്റ്റ് കേട്ടു.[ഹിന്ദി അത്ര കണ്ടു വശമില്ലാത്ത കൊണ്ട് അതിവിടെ എഴുതാന്‍ തരമില്ല] അടുത്ത് നിന്ന കൂലിയോടു രാജധാനി ഏത് പ്ലാറ്റ്‌  ഫോര്മില്‍ ആണ് എന്ന് ചോദിച്ചതും അങ്ങേരു എന്റ്റെ പെട്ടി എടുത്തോണ്ട് ഓടി.. ജല്ന്ധി ആവോ മാടം ജല്ന്ധി എന്ന് അയാള്‍ ഇടയ്ക്കിടയ്ക്ക് വിളിച്ചു പറയുന്നുണ്ടാരുന്നു. അയ്യാള്‍ എന്റ്റെ പെട്ടി എടുത്തു കടന്നു കളയുമോ എന്ന് പേടിച്ചിട്ടോ എന്തോ ഞാനും ഓടി. ഓടുന്നതിനിടയില്‍ റെയില്‍ വേ ക്ലോക്കില്‍ സമയം നോക്കിയപ്പോള്‍ മണി എട്ടു ഇരുപത്തി ഒന്നു. എന്റ്റെ വാച്ചില്‍ അപ്പോളും എട്ടു പതിനഞ്ചു. ആശാനെ ജോഷി ചതിച്ചാശാനെ  എന്ന് പറഞ്ഞു സര്‍വ്വ ശക്തിയും എടുത്തു ഞാനും ഓടി. മെയിന്‍ ഗേറ്റില്‍ നിന്നും എട്ടാമത്തെ പ്ലാറ്റ് ഫോം വരെ ഓടുക. അതും ലാപ്ടോപ് ബാഗും തോളില്‍ ഇട്ടു. കൂലി ചേട്ടന്‍ എടുത്ത പെട്ടിക്കു അതിനേക്കാള്‍ കനം കുറവാരുന്നു. അയാള്‍ ജല്ന്ധി  ആവോ മാടം, ജല്ന്ധി ഭാഗോ  എന്ന് ഉറക്കെ വിളിച്ചോണ്ട് എന്റ്റെ മുന്നേ ഓടി.. ഞാന്‍ പ്രാണന്‍ കയ്യില്‍ പിടിച്ചു പുറകെ  ഓടി.

              പ്ലാറ്റ്ഫോമില്‍  കയറിയതും ഹൃദയഭേധകം.. ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. സ്പീഡ്‌ ആയി തുടങ്ങി. പെട്ടെന്ന് പകച്ചു നിന്ന എന്നെ ആ കൂലി ചേട്ടന്‍ കയറാന്‍ നിര്‍ബന്ധിച്ചു. ട്രെയിനിന്റ്റെ കുറച്ചു ഭാഗം മാത്രമേ ഇനി സ്റ്റേഷന്‍ വിടാന്‍ ഉള്ളൂ.. ഞാന്‍ തന്ത്രപെട്ട് കയറാന്‍ നോക്കി. അകത്തു നിന്ന ഒരാളുടെ കയ്യില്‍ പിടിച്ചു ചാടി കയറി. പുറകെ പെട്ടി എറിഞ്ഞു തന്നു കൂലി ചേട്ടന്‍. അയ്യാള്‍ കമ്പിയില്‍ പിടിച്ചു തൂങ്ങി കയറിയിട്ട് അഞ്ഞൂറ് രൂപ ചോദിച്ചു. ഈശോ പിന്നേം പരീക്ഷണമോ.. എന്റ്റെ പര്‍സ്‌  ബാഗിന്റ്റെ ഏതോ മൂലയില്‍ ആണ്. തപ്പി എടുക്കാന്‍ നിന്നാല്‍ അയാള്‍ ട്രെയിനില്‍ കൂടെ പോരണ്ട വരും. എനിക്ക് കയ്യ് തന്നു കയറ്റിയ ഹിന്ദിക്കാരന്‍ എത്ര കൊടുക്കണം എന്ന് ചോദിച്ചു. ഞാന്‍ അമ്പതു എന്ന് പറഞ്ഞു. അയാള്‍ അഞ്ഞൂറ് വേണം എന്ന് ശാട്യം പിടിച്ചു. കൊടുക്കട്ടെ എന്ന് അയാള്‍ ചോദിച്ചു. അണച്ച് കൊണ്ട് ഞാന്‍ നൂറു കൊടുക്കാന്‍ പറഞ്ഞു. കിട്ടിയ നൂറും വാങ്ങിച്ചു എന്നെ നല്ല ഒന്നാന്തരം ചീത്ത വിളിച്ചു കൊണ്ട് അയാള്‍ കമ്പിയില്‍ നിന്ന് പിടി വിട്ടു ഇറങ്ങി. പാവം.. അയാള്‍ ഇല്ലാരുന്നേല്‍ അയ്യായിരം പോയെനേം. എന്നാലും അഞ്ഞൂറൊക്കെ ചോദിയ്ക്കാന്‍ പാടുണ്ടോ. ചീത്ത കേട്ടിട്ടും ഞാന്‍ കൂസിയില്ല. നൂറു രൂപ കൊടുതതിന്റ്റെ ദുഖം ആരുന്നു എന്റ്റെ മനസില്‍. എല്ലാവരും എന്റ്റെ ചുറ്റും കൂടി. ''എന്താ താമസിച്ചത്. അട്വന്‍ചറസ്‌, ആര്‍ യു ഒകെ.'' തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടാണ് ആ ദുഖത്തില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങിയത്. ഞാന്‍ നന്നായി അണക്കുന്നുണ്ടാരുന്നു. കൂള്‍ ഡൌണ്‍ കൂള്‍ ഡൌണ്‍ എന്ന് പറഞ്ഞു എല്ലാവരും ആശ്വസിപ്പിച്ചു. ട്രാഫിക്കില്‍ സ്റ്റക്ക് അപ്പ് ആയതാണെന്നു ആരോ തന്ന വെള്ളം കുടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു. ഏതോ പ്രായം ആയ ചേട്ടന്‍ പറയുന്ന കേട്ടു. ''ഇപ്പളത്തെ കുട്ടികള്‍ക്കൊന്നും ഒരു ശ്രദ്ധയുമില്ല, സമയ നിഷ്ട്ടയില്ല. കണ്ടില്ലേ.. ഒരു അര മണിക്കൂര്‍ മുന്‍പെങ്കിലും വന്നാല്‍ എന്താ.. ട്രാഫിക്‌ ഒക്കെ നമ്മള്‍ പ്രതീക്ഷിക്കണം.'' കുന്തം. കഷ്ട്ടപെട്ടു ഓടി വന്നു കയറി പറ്റി അതിന്റ്റെ ടെന്‍ഷന്‍ തീര്‍ന്നിട്ടില്ല അപ്പളാ അങ്ങേരുടെ ഒരു ഉപദേശം. ഹിന്ദി ആയത് കൊണ്ട് ഞാന്‍ വിട്ടു കൊടുത്തു. ഇല്ലേ കാണാരുന്നു.

          ദെ കിടക്കുന്നു അടുത്ത പ്രശ്നം. ഏതാ കൊച്ചേന്നോ ഏതാ സീറ്റ്‌ നമ്പര്‍ എന്നോ അറിഞ്ഞൂടാ. കണ്ഫോം  ആയ സുന പ്രിന്റ്റ്  ഔട്ട്‌ എടുക്കാന്‍ മറന്നത് ഇത്രക്ക് കൊലച്ചതി ആകുമെന്ന് കരുതിയില്ല. ലാപ്‌ ടോപ്‌ ഓപ്പണ്‍ ചെയ്തു നെറ്റ് കണക്റ്റ്‌ ചെയ്യാന്‍ ഉള്ള ശക്തി ഇല്ല. ഏത് കോച്ചാ എന്ന ചോദ്യം ഉയര്‍ന്നു. സെക്കന്‍ഡ്‌ എ സി ആണെന്ന് മാത്രം അറിയാം. പുല്ലു കണ്ടക ശനി കൊണ്ടേ പോകൂ എന്നാണല്ലോ. മൊബൈല്‍ ഫോണില്‍ നെറ്റ് ഉള്ളത് ഇത്രക്കും ഉപകാരം ഉണ്ടാകുമെന്ന് ഞാന്‍ ആദ്യമായി മനസിലാക്കി. ഫേസ് ബുക്ക്‌ അപ്പ്ഡേറ്റ് നോക്കാനും മെയില്‍ ചെക്ക്‌ ചെയ്യാനും മാത്രമേ ആ സാധനം കൊള്ളുക ഉള്ളൂ എന്നാണ് ഞാന്‍ അത് വരെ കരുതിയത്‌. പെട്ടെന്ന് ഗൂഗിള്‍ ഓപ്പണ്‍ ചെയ്തു പി എന്‍ ആര്‍ സ്റ്റാറ്റസ് അടിച്ചു കൊടുത്തു. എ ടു കോച്ച് . സീറ്റ്‌ നമ്പര്‍ മുപ്പത്തി ആറു. ബെഡ് ഷീറ്റ് വിതരണം ചെയ്യുന്ന ചേട്ടന്‍ പറഞ്ഞു ഇവിടുന്നു എട്ടു കോച്ചു നടക്കാന്‍ ഉണ്ടെന്നു. പിന്നേം പരീക്ഷണം. എന്തും വരട്ടെ, അണപ്പ് കുറെ ഒന്നു ശാന്തമായപ്പോള്‍ പതുക്കെ പെട്ടിയും എടുത്തു നടന്നു. ട്രെയിനിലെ തന്നെ ഒരു ജീവനക്കാരന്‍ ഇടയ്ക്കു വന്നു സഹായിച്ചു. ഭാഗ്യം അവനു നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ചു നാക്ക്‌ വായിലിട്ടില്ല അവനും കയ്യ് നീട്ടി. കറക്റ്റ്‌ സീറ്റ്‌ നമ്പറില്‍ എത്തിച്ചു തന്നു കേട്ടോ. പോണാല്‍ പോകട്ടെ എന്ന് കരുതി ഒരു പത്തു രൂവ എടുത്തു നീട്ടി. അവന്റെ മുഖത്ത്  പുച്ഛം വിളയാടി. അവനു അമ്പതു രൂവാ വേണം അത്രെ. എനിക്ക് ദേഷ്യം കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. കണ്ട്രോള് മാതാവേ കണ്ട്രോള് തരണേ എന്ന് പ്രാര്‍ത്ഥിച്ചു. ഇരുപതു രൂപ കൊടുത്തിട്ട് വേണേല്‍ മതി. ഇല്ലേല്‍ നീ പെട്ടി മേടിച്ച സ്ഥലത്ത് കൊണ്ടേ വച്ചോ ഞാന്‍ കൊണ്ട് വന്നോളാം എന്ന് പറഞ്ഞു. അവനും പ്രാകികൊണ്ട് അതും മേടിച്ചു കൊണ്ട് പോയി.

           ഏതായാലും രണ്ടു ആളുകളുടെ പ്രാക്കും നന്നായി ഏറ്റു. സീറ്റിലിരുന്നു കഴിഞ്ഞില്ല. അടുത്ത വിളി വന്നു. ഇത്രയും ഓടിയതല്ലേ നന്നായി ഒന്ന് ഇളകിയിട്ടുണ്ട്. നേച്ചര്‍ കാളിംഗ്. ട്രെയിനിലെ ടോയ്ലെറ്റില്‍ പോകുന്ന കാര്യം ഓര്‍ത്താലെ വോമിറ്റ്‌ ചെയ്യാന്‍ വരുന്ന എനിക്ക് അവിടുത്തെ ഒരു സ്ഥിരം അന്തേ വാസി ആകാന്‍ ഉള്ള അവസരം ലഭ്യമായി. പാവം ഞാന്‍. അവര് കൊണ്ടേ തന്ന ഫുഡ്‌ എല്ലാം വേണ്ട എന്ന് പറഞ്ഞു. ദേഷ്യോം സങ്കടം എല്ലാം കൂടെ വന്നു ഞാന്‍ തലേന്ന് രാത്രി കഴിച്ച എഗ് റൈസിനെ ഓര്‍ത്തു കുറ്റബോധം കൊണ്ട് ഒരു യന്ത്രമായി മാറി.. കിട്ടിയ സീറ്റ്‌ അതിലും ഭയാനകം. സൈഡ് സീറ്റ്‌, ലോവെര്‍ ബര്‍ത്ത്. എന്റ്റെ ഒപ്പോസിറ്റ്‌ ഒരു ആര്‍മി കാരന്‍ അങ്ങേരുടെ സകല സാമാനങ്ങളും പൊതിഞ്ഞു കെട്ടി ഹിമാചല്‍ പ്രദേശിലേക്ക് സ്ഥലം മാറി പോകുന്നു. എന്റ്റെ പെട്ടി വക്കാന്‍ പോലും ഇടമില്ല. എങ്ങിനെയൊക്കെയോ ഞാന്‍ അത് അവിടെ കുത്തി കേറ്റി. അങ്ങേരുടെ വളിച്ച ചിരി എന്നെ അലോസരപെടുത്തി. അപ്പുറത്തെ സീറ്റില്‍ രണ്ടു ആന്റ്റിമാര്‍ . അല്ല ഒരെണ്ണം അമ്മച്ചി ആണ്. മറ്റേതു ആന്റ്റിയും ആന്റ്റി  മലയാളി ആരുന്നു. ഭാഗ്യം. ഒരു പയ്യന്‍സ് ഉണ്ടായിരുന്നു അവരുടെ കൂടെ. അവന്‍ കിടക്കാന്‍ മാത്രമേ വരുന്നുള്ളൂ. അവന്റ്റെ ഫ്രണ്ട്സ് എല്ലാം അപ്പുറത്ത് ആരുന്നുവത്രെ. എനി വേ മലയാളി ആന്റ്റിയോട്  ഞാന്‍ പോയി മിണ്ടി. പുള്ളിക്കാരി ആള്‍സോ ഫ്രം ആര്‍മി. മറ്റേ അമ്മച്ചി ഹിന്ദിക്കാരിയാ  അവരുടെ കേട്ടിയോനും ഫ്രം ആര്‍മി അത്രെ. അങ്ങിനെ ഒരു ആര്‍മി കംപാര്‍ട്ടുമേന്റ്റില്‍ ഞാന്‍ പെട്ട് പോയി.

       ഇന്‍ 1976 വെന്‍ ഐ വാസ്‌ ഇന്‍ കാര്‍ഗില്‍ തുടങ്ങിയ കത്തികള്‍ കേള്‍ണ്ടി വരുമോ എന്ന് ഞാന്‍ പേടിച്ചു. ഭാഗ്യം അവര് പാവങ്ങള്‍ ആരുന്നു. എന്നെ പിടിച്ചു നോക്കിയ ആന്റി പൊള്ളുന്ന പനി ഉണ്ടെന്നു പറഞ്ഞു ഞെട്ടല്‍ രേഖപെടുത്തി. അമ്മച്ചി പുറകെ ഞെട്ടല്‍ രേഖപെടുത്തി. കയ്യില്‍ ഇരുന്ന രണ്ടു ഗുളിക എടുത്തു തട്ടി ഞാന്‍ ഉറങ്ങാന്‍ കിടന്നു. എവിടെ.. ജീവന്‍ കളഞ്ഞുള്ള ആ ഓട്ടത്തില്‍ ഇളകിയ വയര്‍ ഉണ്ടോ അതിനു സമ്മതിക്കുന്നു. അര മണിക്കൂര്‍ ഇടവിട്ട്‌ ടോയ്ലെറ്റ്‌ എന്നെ മാടി വിളിച്ചു കൊണ്ടേ ഇരുന്നു. ഇതിനുംമാത്രം എവിടുന്നാ ഈ പോകുന്നെ എന്ന് വരെ ഞാന്‍ സംശയിച്ചു. അതും പൈപ്പ് തുറന്നു വച്ച പോലെ...


        കാലത്ത് ആയപ്പോളെക്കും പനി കുറഞ്ഞു. പക്ഷെ ടോയ്ലെറ്റ്‌ സഹവാസം ഉച്ച വരെ തുടരേണ്ടി വന്നു . പേടിച്ചു ഒരു വഹ കഴിക്കാതെ അന്നും തള്ളി നീക്കി. രാത്രി ഒരുവിധം സമാധാനത്തോടെ ഉറങ്ങി. ചൊവ്വാഴ്ച മോര്‍ണിംഗ് ആറര മണിയോടെ വല്യ ശബ്ദ കോലാഹലങ്ങള്‍ ഒന്നും ഇല്ലാതെ ട്രെയിന്‍ നിസാവുദ്ധീന്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തി. ഞാന്‍ വരുന്നതറിയാതെ ഡല്‍ഹി തണുത്തു മരവിച്ചു മഞ്ഞു പുതപ്പിനടിയില്‍ കിടക്കുന്നുണ്ടാരുന്നു.[ സാഹിത്യം]  കൂടെ ഉണ്ടായിരുന്നവരെ എല്ലാം ഓരോ ആളുകള്‍ സ്വീകരിക്കാന്‍ വന്നിട്ടുണ്ട്. ആ അമ്മച്ചി തന്റ്റെ ആര്‍മിക്കാരന്‍ കെട്ടിയോനെ എനിക്ക് പരിചയപെടുത്തി. മലയാളി ആന്റ്റിക്ക്  പെട്ടി ഇറക്കാന്‍ ഞാന്‍ സഹായിച്ചു കൊടുത്തു. അവര്‍ക്ക് ചന്ടീഗട്ട് പോകണം അത്രെ. അപ്പുറത്തെ പ്ലാറ്റ്‌ ഫോര്മില്‍ വരെ അവരുടെ മൂന്നു പെട്ടി കൊണ്ട് വക്കാന്‍ കൂലി ഇരുന്നൂറ്റി അമ്പതു രൂപ ചോദിച്ചു. ബാന്‍ഗ്ലൂരിലെ  കൂലിയെ കാളും മെച്ചം ആണ്... എന്നാലും... പാവം ആന്റിക്ക് ആണേല്‍ സംസാരിക്കാനും അറിയില്ല. പിന്നെ ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ തര്‍ക്കിച്ചു തര്‍ക്കിച്ചു നൂറു രൂപ വരെ എത്തിച്ചു കൊടുത്തു. അവരുടെ നന്ദി നിറഞ്ഞ കണ്ണുകളില്‍ നിന്ന് നോട്ടം വിടുവിച്ചു യാത്ര പറഞ്ഞു ഞാന്‍ പ്രീ പൈഡ് ഓട്ടോ സ്റ്റാന്റിലേക്ക്. വയ വിശന്നു കരിയുന്ന മണം കൊണ്ടാണോ അതോ രണ്ടു ദീസം കുളിക്കാത്ത മണം  കൊണ്ടാണോ ആളുകള്‍ എന്നെ സൂക്ഷിച്ചു നോക്കി. ഏയ്‌ ഏതാ ഈ ചുന്ദരി കുട്ടി എന്നാവും. എവിടെ പോയാലും ഈ ആരാധകര്‍ .. ശോ..ഏതായാലും ഏഴര ആയപ്പോള്‍ കമ്പനി ഗസ്റ്റ് ഹൌസില്‍ എത്തി. കുളിച്ചു പല്ല് തേച്ചു വന്നു ഒരു കോഫ്ഫിക്ക് ഓര്‍ഡര്‍ കൊടുത്തു. പുല്ലു വിശന്നിട്ടു ജീവന്‍ പൊരിയുന്നു. അവിടുത്തെ മെനുവില്‍ ആണെങ്കില്‍ ഒരു മാതിരി വായില്‍ കൊള്ളാത്ത പേരുകളും. തലേ ദിവസം ഉച്ചയോടെ നിന്ന ലൂസ് മോഷന്‍ തല പൊക്കാന്‍ അവയുടെ പേര് വായിച്ചാല്‍ തന്നെ മതിയാവും. അയ്യോ എനിക്ക് വിശക്കുന്നെ.. ആരെങ്കിലും ഇച്ചിരി കഞ്ഞി തരണേ എന്ന് ഉറക്കെ കാറാന്‍ തോന്നി. അമ്മച്ചിയെ വിളിച്ചു കഞ്ഞി കുടിക്കാന്‍ മുട്ടുന്നു എന്ന് പറഞ്ഞു. അവിടിരുന്നു പറയാം എന്നല്ലാതെ അമ്മച്ചി കഞ്ഞി കൊണ്ട് തരൂലല്ലോ..

           എന്തായാലും വേണ്ടില്ല ഫോണ്‍ എടുത്തു നമ്പര്‍ കറക്കി.[കറക്കിയില്ല കുത്തിയതെ ഉള്ളൂ സ്റ്റൈലിന് കറക്കി എന്ന് പറഞ്ഞതാ] രാജീവേട്ടാ വിശക്കുന്നു.. എനിക്കിച്ചിരി കഞ്ഞി വേണം..രാജീവേട്ടന്‍ ഹലോ എന്ന് പറയുന്നതിന് മുന്‍പേ ഞാന്‍ ഇത് പറഞ്ഞു കഴിഞ്ഞു. രാജീവേട്ടന്‍ ഓഫീസില് ആണത്രെ.. ചേച്ചി ഡ്യുട്ടിക്കും  പോയി.. എനിക്ക് ഉറക്കെ കരയാന്‍ തോന്നി. എങ്ങനേലും വയ്കുന്നേരം ആയാല്‍ മതിയെന്നേ ഉണ്ടാരുന്നുള്ളൂ.. അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു. റൂം ഹീറ്റെറിനു മുന്നില്‍ കുറെ നേരം കുണ്ടിതയായി കുത്തിയിരുന്നു. പിന്നെ സമയം നോക്കി നോക്കി കിടന്നുറങ്ങി പോയി. എഴുനേറ്റതും വിശപ്പ്‌ പിന്നേം അലറി വിളിക്കാന്‍ തുടങ്ങി.. രാജീവേട്ടനെ വിളിച്ചു കഞ്ഞി റെഡി ആക്കി വയ്ക്കോ ഞാനിതാ വന്നേ എന്ന് വിളിച്ചു പറഞ്ഞു. മെട്രോയില്‍ ഒരു മണിക്കൂര്‍ യാത്ര ഉണ്ട്. പണ്ടാരം മോഡേണ്‍ സുന്ദരിമാരുടെ ഇടയില്‍ പാവം ഞാന്‍ വിശന്നു വലഞ്ഞു ഒരു മണിക്കൂര്‍ തള്ളി നീക്കിയത് എങ്ങനെ ആണെന്ന് എനിക്ക് പോലും അറിയില്ല. പണ്ടൊക്കെ ഒരു മണിക്കൂര്‍ എന്നൊക്കെ പറയുമ്പോ ഒരു അര മണിക്കൂര് കൊണ്ട് ചെല്ലുവാരുന്നു. ഇപ്പളത്തെ  ഒരു മണിക്കൂറൊക്കെ ഒരു  ഒന്നൊന്നര മണിക്കൂര്‍ വരും.കഷ്ട്ടകാലം അല്ലാണ്ടെന്താ.. ഒരു തരത്തില്‍ ഞാന്‍ ചെന്ന് പെട്ടു  രാജീവെട്ടന്റ്റെ വീട്ടില്‍ ചെന്നപ്പോ ചേച്ചി അവിടെ അരി അടുപ്പത്ത് ഇടുന്നതെ ഉള്ളൂ.. വെള്ളം വന്നില്ലാരുന്നു അത്രെ. പുല്ലു എനിക്ക് ചത്താ മതീന്ന് തോന്നി.ഗതി കെട്ടവന്‍ തല മൊട്ട അടിച്ചാല്‍ കല്ല്‌ മഴ. പിന്നെ അരി വേകും വരെ കൂട്ടിരുന്നു അരി വേവിച്ചു കഞ്ഞിയാക്കി നാരങ്ങാ അച്ചാറും കൂട്ടി കുടിച്ചപ്പോളാ എന്റ്റെ ശ്വാസം നേരെ വീണത്‌. സംഭവ ബഹുലമായ മൂന്ന് ദിവസത്തെ നീണ്ട പട്ടിണിക്ക് ശേഷം ഒരിച്ചിരി കഞ്ഞി ഉള്ളില്‍ ചെന്നപ്പോ സ്വര്‍ഗം കണ്ട സന്തോഷം.. ഈ ലോകത്തില്‍ എന്തിനേക്കാളും എനിക്ക് വലുത് കഞ്ഞി ആണെന്ന് ഞാന്‍ മന്സിലാക്കുകയായിരുന്നു ആ നിമിഷം. കഞ്ഞിയാണഖിലസാരമൂഴിയില്‍.....




47 comments:

  1. കര്‍ത്താവേ എന്തെല്ലാം യാതനകള്‍ സഹിച്ചാണ് ഞങ്ങടെ വല്യാമ്മച്ചി ഇന്നി കാണുന്ന അവസ്ഥയില്‍ എത്തിയത് ..എന്തായാലും വല്യമ്മച്ചി സംഗതി കിടിലന്‍ ആയിട്ടുണ്ട്‌ .കഥ വായിക്കാന്‍ ഇച്ചിരി ടൈം എടുത്തെങ്കിലും .ഒട്ടും ബോര്‍ അടിച്ചില്ല ..വല്യമ്മച്ചി റോക്സ് ..!!!

    ReplyDelete
    Replies
    1. അല്‍ഹം ദുലില്ലാഹ്... വെറും ഒരു കഞ്ഞിയാ എന്ന് കരുതിയ ഞാന്‍ ഇത് വായിച്ചു ആകെ ഒരു കഞ്ഞിയായി പോയി... ഹോ അണ്‍ സഹിക്കബില്‍ എന്റെ മേരി പെണ്ണെ...

      Delete
  2. അപ്പോള്‍ അങ്ങനെയാണ് ഡല്‍ഹി മെട്രോ സ്റ്റേഷന്‍ ഉണ്ടായതല്ലേ...പോസ്റ്റിനു നീളം കൂടി പോയെങ്കിലും സംഭവം കൊള്ളായിരുന്നു..ബോറടിച്ചില്ല..പിന്നെ ഫോണ്ട് തീരെ ചെറുതായതിനാല്‍ വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.

    ReplyDelete
    Replies
    1. ഫോണ്ടിനു വലിപ്പം കൂടിയാല്‍ ഈ ബ്ലോഗ്‌ തികയാതെ അടുത്ത ബ്ലോഗ്‌ കടം വാങ്ങേണ്ട വരും. അതാ.. ഇനിയും വരണേ

      Delete
  3. അമ്മച്ചിയുടെ കഥ വായിച്ചു കണ്ണ് നിറഞ്ഞു പോയി .എന്നാലും പാവത്തിന് ഈ ടൈമില്‍ തന്നെ ഔട്ട്‌ ഗോയിംഗ് ഫ്രീ ഓഫര്‍ കിട്ടിയല്ലോ ......എന്തുവായാലും ദീപ്തി ചേച്ചിയുടെ ജീവന്‍ രക്ഷിച്ച കഞ്ഞി നമ്മുടെ ദേശീയ ഭക്ഷണമാക്കണമെന്നു ഞാന്‍ ശക്തമായി ആഹ്വാനം ചെയ്യുന്നു

    ReplyDelete
  4. Valicha kathi adikkunnathinum oru paridhi vachal kollam

    ReplyDelete
    Replies
    1. അടുത്ത പ്രാവശ്യം തൊട്ടു ഫ്രിഡ്ജില്‍ വക്കാം..

      Delete
  5. hi ഹി ഹി ഹി... ഗോമടി.... പാവം:) എന്നിട്ട് ഇപ്പോൾ മാറിയോ

    ReplyDelete
  6. ഇതെന്തുവാ മേരിപ്പെണ്ണ്‍ കഞ്ഞി കുടിക്കാന്‍ വേണ്ടി ഡല്‍ഹി വരെ പോയെന്നോ ?ഇടയ്ക്കിടെ പുല്ലു വിശക്കുന്നു എന്നും കണ്ടു ,ഇതിലേതാ ശരി ,ഏതായാലും നമ്മുടെ മലയാളം മുന്‍ഷി രമേശ്‌ അരൂര്‍ വരുന്നെന് മുന്‍പ്‌ ഓടിപ്പോയി എല്ലാ അക്ഷര തെറ്റും ശരിയാക്കിക്കോ ,അല്ലേല്‍ കുണ്ഡിതപ്പെടെണ്ടി വരും .ആശംസകള്‍ ,സ്വാഭാവിക നര്‍മ്മത്തിന്റെ ആശാട്ടി എന്നാ പട്ടം ആയിരത്തഞ്ഞൂറ് രൂപാ ഫീസടച്ചു കൈപറ്റിക്കൊള്ളു ,,,

    ReplyDelete
    Replies
    1. താങ്കൂ താങ്കൂ.. ഈ അക്ഷര പിശാശാനു എന്റ്റെ ശാപം. ആ ഫീസ്‌ ഒഴിവാക്കിയാല്‍ ആ പട്ടം കൈപറ്റി പറത്താമായിരുന്നു

      Delete
  7. എന്റ്റെ പറമ്പില്‍ വീഴുന്ന കരിയില വാരി വിറ്റാല്‍ എനിക്ക് ജീവിക്കാനുള്ള വക കിട്ടും പിന്നെ ഞാനും വീട്ടുകാരും പട്ടിണി കിടക്കണ്ടല്ലോ എന്നോര്തിട്ടാ...

    ReplyDelete
  8. ആദ്യം വാചകത്തില്‍ തന്നെ കല്ലുകടിച്ചു എന്നു പറയാനാഗ്രഹിക്കുന്നു.ആഴ്ച എന്നെഴുതിയിരിക്കുന്നത് തെറ്റാണ്..മേരിപ്പേണ്ണേ..അടി..അടി...

    ReplyDelete
  9. കഞ്ഞിപ്പെണ്ണ് !!!!
    നിന്നെ ഞാനിനി അങ്ങനെയേ വിളിക്കത്തുള്ളൂ... ഹ ഹ ഹ..
    നന്നായി ട്ടാ ഈ എഴുത്ത്....

    ട്രയിനിലെ ടോയിലറ്റില്‍ കാര്യം സാധിച്ചതിന് ശേഷം
    എന്റൊരു ചങ്ങാതി പറഞ്ഞത്‌ ഓര്‍ക്കുന്നു...

    "ക്രീം കേക്കിനു മുകളില്‍ ചോക്ലേറ്റ് കൊണ്ട് പേരെഴുതും പോലെ" ആയിരുന്നു എന്ന്... :-)

    ReplyDelete
  10. നര്‍മ്മം കൊള്ളാം...

    ReplyDelete
  11. ഹഹ ..... കൊള്ളാം ..പണ്ട് ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോ ആ ബസിന്റെ മുതലാളി പറഞ്ഞ പോലെ "ഇതില്‍ നിന്നും കിട്ടിട്ടു വേണ്ട എനിക്കും വീട്ടുകാര്‍ക്കും പട്ടിണി കിടക്കാന്‍" എന്നാ പോലെ.... സംഭവം അടിപൊളി കഞ്ഞി കഥ .
    ആ 'പുല്ലു ' ചെത്താന്‍ ആളെ വിളിക്കാന്‍ ആയിരിക്കുന്നു .. കഞ്ഞിയില്‍ കല്ലിട്ട പോലെ അവിടവിടെ .. പോട്ടെ പുല്ല് !! .

    ReplyDelete
    Replies
    1. പുല്ലു എന്നാ ചെയ്യാനാ ഒരു സുഹൃത്തിന്റ്റെ കയ്യില്‍ നിന്ന് കിട്ടിയതാ

      Delete
  12. കൊള്ളാം ..നന്നായിട്ടുണ്ട്..കേട്ടോ..?

    Keep it up.

    ReplyDelete
  13. മുന്‍പ് ഞാന്‍ ബ്ലോഗില്‍ വന്നു നോക്കുമ്പോള്‍ ഒരു അനോനി കമന്റ് കിടപ്പുണ്ടായിരുന്നു..അതൊന്നും നോക്കണ്ട..എഴുത്ത് സ്വതസിദ്ധമായിരിക്കണം..അതിനാണു ഹൃദ്യത കൂടുതല്‍..ഇങ്ങനെ തന്നെ പോട്ടെ ..ആശംസകള്‍..

    ReplyDelete
    Replies
    1. ഇപ്പളും അതവിടെ തന്നെ ഉണ്ട്. വിമര്‍ശനങ്ങള്‍ നമുക്ക് ഹരം അല്ലെ. ഞാന്‍ ഇനിയും എഴുതാം .. ഇനിയും വരുമല്ലോ..

      Delete
  14. എന്റെ മേരിപെണ്ണെ ...നിന്നെ സമ്മതിച്ചു നിനക്കിതിനുമാത്രം സംഭവം ഇതെവിടെ കിടക്കുന്നെടി ???ഇനി എന്റെ മുന്നില്‍ കണ്ടു പോകരുത് നിന്നെ ഞാന്‍ അസൂയയില്‍ മുക്കി കുശുംബിലിട്ടു കത്തിക്കും ..!


    --വിനു

    ReplyDelete
  15. അല്ല മേരിക്കൊച്ചേ.... എന്തോന്നോക്കെയാ നീയീ പറഞ്ഞുവെച്ചേ...? ഒറ്റ ശ്വാസത്തിലാ വായിച്ചേ..
    ദല്‍ഹി വരെ നിന്‍റെ കൂടെ ഒറ്റ ഓട്ടമാരുന്നു....
    എന്‍റെ കൂടെ യോഗയ്ക്ക് പോന്നോളൂ.. മേലാ എഗ് റൈസ് കഴിക്കില്ല..
    കണ്ടതൊക്കെ വായീ വലിച്ചുകേറ്റി... ബാക്കില്ലോര്ടെ ടെന്‍ഷന്‍ കൂട്ടാന്‍...

    ReplyDelete
  16. Adipoli mole.......It was funny.I had a good time reading i.I am proud of you.I expect more from you.....

    ReplyDelete
  17. Very very nice mole. Write again and again

    ReplyDelete
  18. സംഗതി തരക്കേടില്ല. പെരും വിറ്റായി. അച്ചരപിസാജിനെ ശ്രദ്ധിക്കണം.

    ReplyDelete
    Replies
    1. അക്കര തെറ്റ് ഉണ്ടെകില്‍ ക്ഷോമിക്കണം

      Delete
  19. കൊച്ചെ .. എന്നാ ഒരു കാച്ചലാ ഈ കാച്ചുന്നെ ??
    എന്ടീശോയെ .. പോസ്റ്റു തകര്‍ത്തിട്ടുണ്ട് ...

    ReplyDelete
  20. കഞ്ഞിക്കഥ ..പക്ഷെ വലിയൊരു കഞ്ഞിക്കഥ ആയിപ്പോയി....

    ReplyDelete
  21. തകർത്ത്.. ചിരിപ്പിച്ചു.. സൂപ്പർ

    ReplyDelete
  22. ഇനി ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഓർത്തു വെച്ചോ : ലൂസ് മോഷൻ കാൻ നെവർ ബി ഡൺ ഇൻ സ്ലോമോഷൻ !!

    ReplyDelete
    Replies
    1. അതെനിക്ക് അന്നത്തോടെ മനസിലായി ചേട്ടാ.. നെവെര്‍ എവര്‍. ഹ ഹ ഹ

      Delete
  23. ഹഹഹ ഭൂലക കക്കൂസ് സാഹിത്യ കാരി നമിച്ചിരിക്കുന്നു അടിയന്‍
    കക്കൂസില്ലെങ്കില്‍ പിന്നെന്തു ആഘോഷം പിന്നെന്തു ബ്ലോഗ്‌ നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  24. ithiri neendu poiiiiiiii.......ennalum kidilan......

    ReplyDelete
  25. vayikkan time eduthu..xlnt.. ninakku urappayum freenlance work edukkam

    ReplyDelete
  26. നന്നായിട്ടുണ്ട്

    ReplyDelete
  27. ഒരു കഞ്ഞിയുടെ രോദനം എന്ന് വേണേലും പറയാം അല്ലെ ?

    ReplyDelete
  28. മേരി പെണ്ണിന്റെ കക്കൂസ് കഥ ഇഷ്ടായി ..
    പോസ്റ്റ്‌ വായിച്ചപ്പോള്‍ നീതു എഴുതിയ സമാനമായ ഒരു മുതിര കഥ ഓര്‍ത്ത്‌ പോയി.
    പോസ്റ്റ്‌ പൊതുവേ ബോറടിപ്പിക്കുന്നില്ല . പക്ഷെ ഓരോ വരിക്കു മുന്നിലും കണ്ട പുല്ലു
    പറിച്ചു കളഞ്ഞേ പറ്റൂ. അടുത്ത കഞ്ഞിയുമായി വീണ്ടും വരൂ
    ആശംസകള്‍ ദീപ്തി

    ReplyDelete
  29. കൊള്ളാംട്ടാ.. ഇവിടുന്ന് കൊറച്ച് കഞ്ഞീം കൊണ്ട് ഡൽഹിയ്ക്ക് തിരിച്ചാലോന്ന് ആലോചിച്ചു. പിന്നെ കഞ്ഞി കുടിച്ചു എന്ന് കേട്ടപ്പഴാ സമാധാനമായത് :‌)

    ReplyDelete
  30. സംഗതി വിവരങ്ങളൊക്കെ നന്നായണ്ണു. വിശദീകരണവും നന്നായി. പക്ഷെ ഒരു കാര്യം മേരിപ്പെണ്ണ് എങ്ങനാ ആ ലൂസ് മോഷൻ സ്ലോമോഷനിൽ വിട്ടത്. 'ആ' വിവരം പുറത്തുവിട്ടിരുന്നേൽ എല്ലാർക്കും,പ്രത്യേകിച്ച് എനിക്ക്, അതൊരു ഉപഗോഗപ്രദമായേനെ. ആശംസകൾ.

    ReplyDelete
  31. ഹ ഹ... വായിച്ചു.. ട്രയിനിലെ ടോയ്ലറ്റ് ഇങ്ങനെ ഒക്കെയാ.. അതിനു പറ്റില്ലെങ്കില്‍ പ്ലൈനില്‍ പോകൂ,,,, സമാധാനമായി കാര്യം സാധിക്കൂ...

    ReplyDelete
  32. പൊസ്റ്റിനല്‍പം നീളം കൂടിയെങ്കിലും സരസമായി വായിച്ചു, ബോറടിച്ചതേയില്ല... ആഴ്ചയെന്നാണ്‌ പെണ്ണേ എഴുതുക,,,ആഷ്ച എന്നല്ല, പുല്ല്‌ പുല്ല്‌ എന്ന് ഇടക്കിടെ കയറ്റിയിട്ടുണ്‌ട്‌... ആകെമൊത്തം സംഗതി വായിക്കാന്‍ രസമുണ്‌ടായിരുന്നു... ഇത്‌ ഞാന്‍ മുമ്പെ വായിച്ചതാണ്‌ കെട്ടോ ? മറ്റെ വിവാദമുണ്‌ടായ പശ്ചാത്തലത്തില്‍ പക്ഷെ അന്ന് കമെന്‌റിടാതെ പോയി... വയറിളകാത്ത ഫുഡ്‌ കഴിച്ചാല്‍ അതാണ്‌ പെണ്‍പിള്ളാര്‍ക്ക്‌ നല്ലത്‌... ചെയ്‌ ചെയ്‌ മോശം മോശം ദീപ്തി... :))))) വയറ്റീന്ന് പൈപ്പ്‌ തുറന്ന് വെച്ചത്‌ പോലെ പോയ ആ പോക്ക്‌... ചെയ്‌ ചെയ്‌.... മോശം മോശം... :))))

    ReplyDelete